ദുബായിലേക്ക് കടക്കാനുള്ള നീക്കം, വിമാനത്താവളത്തില്‍ നാണംകെട്ട് ഗോതാബയ

കൊളംബോ: തിങ്കളാഴ്ച അർധരാത്രിയോടെ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും എയർപോർട്ട് ജീവനക്കാർ വഴി തടഞ്ഞതിനെ തുടർന്ന് പിൻമാറേണ്ടി വന്നു. രജപക്സെയും കുടുംബാംഗങ്ങളും ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിഐപി ക്യൂ ഉപയോഗിച്ച് പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇമിഗ്രേഷൻ ജീവനക്കാർ തടയുകയായിരുന്നു. ജനകീയ പ്രതിഷേധത്തെ ഭയന്ന് പതിവ് ക്യൂ ഉപയോഗിക്കാൻ അദ്ദേഹം തയ്യാറായില്ല.

യു.എ.ഇയിലേക്കുള്ള നാൽ വിമാനങ്ങളിൽ കയറാനുള്ള രാജപക്സെയുടെ ശ്രമങ്ങൾ വിമാനത്താവള ജീവനക്കാർ തടഞ്ഞതായി ശ്രീലങ്കൻ അധികൃതർ പറഞ്ഞു. രജപക്സെയും ഭാര്യയും ഒരു ഡസനോളം കുടുംബാംഗങ്ങളും തിങ്കളാഴ്ച രാത്രി മുഴുവൻ വിമാനത്താവളത്തിനടുത്തുള്ള ഒരു കേന്ദ്രത്തിൽ താമസിച്ചു.

പ്രാദേശിക സമയം വൈകിട്ട് 6.25ൻ ദുബായിലേക്ക് പുറപ്പെട്ട ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിനാണ് രജപക്സെയും കുടുംബവും ടിക്കറ്റ് ബുക്ക് ചെയ്തത്. 15 പാസ്പോർട്ടുകളുമായി ഇയാളുടെ സഹായികൾ തിങ്കളാഴ്ച വിമാനത്താവളത്തിൽ എത്തിയിരുന്നു.