പൊതുതാൽപര്യം മുന്‍നിര്‍ത്തി സർക്കാരിന് ഇന്റര്‍നെറ്റ് വിച്ഛേദിക്കാം;കരട് ബില്‍ തയ്യാര്‍

ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷൻസ് ബില്ലിന്റെ കരട്. പൊതു സമൂഹവും, ഇന്‍റർനെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവരും, പാർലമെന്‍ററി കമ്മിറ്റിയും ആശങ്കകൾ ഉന്നയിക്കുന്നതിനിടെയാണ് ഈ നിർദ്ദേശം.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് തടയൽ എന്നിവ മുൻനിർത്തി നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് കഴിയും. വ്യക്തികൾക്കിടയിൽ, അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്കിടയിൽ ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്ന ഏതൊരു ടെലികമ്മ്യൂണിക്കേഷൻസ് ശൃംഖലയേയും തടയാൻ കഴിയും. ഏതെങ്കിലും ടെലികമ്മ്യൂണിക്കേഷൻ സേവനത്തിന്‍റെയോ ശൃംഖലയുടെയോ നിയന്ത്രണം ഏറ്റെടുക്കാനോ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനോ ബിൽ സർക്കാരിന് അധികാരം നൽകുന്നു.

വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്സാപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത് അടക്കം വ്യവസ്ഥ ചെയ്യുന്ന ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം കഴിഞ്ഞ് ദിവസമാണ് അവതരിപ്പിച്ചത്. കരട് ബില്ലില്‍ ഒ.ടി.ടി. ആപ്പുകളെ ടെലികമ്യൂണിക്കേഷന്‍ സേവനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.