രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ചീഫ് സെക്രട്ടറിക്ക് പരാതി

തിരുവനന്തപുരം: സർവീസ് ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥരും രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതായി ബി.ജെ.പി നേതാവ് വി.വി രാജേഷ് ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടാണ് ബി.ജെ.പി ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ചിംഗ് നടത്തിയ ശേഷമാണ് പലരും മാർച്ചിൽ പങ്കെടുത്തത്.

നന്ദാവനം പാണക്കാട് മെമ്മോറിയൽ ഹാളിലും കുടപ്പനക്കുന്ന് തീർത്ഥ ഓഡിറ്റോറിയത്തിലും മാര്‍ച്ചിന്റെ മുന്നൊരുക്കത്തിനായി സർക്കാർ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. ഡ്യൂട്ടിയിലായിരിക്കെയാണ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തത്.

15ന് രാവിലെ മൂന്ന് സ്വകാര്യ ബസുകളിൽ രണ്ട് തവണ വീതമാണ് സർക്കാർ ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിൽ നിന്ന് രാജ്ഭവനിലേക്ക് കൊണ്ടുപോയത് എന്നും രാജേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ മുദ്രാവാക്യം വിളിക്കുന്നത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും അദ്ദേഹം ആരോപിച്ചു.