എൽദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ഹർജിയിൽ സർക്കാർ ആരോപിക്കുന്നു. ഹർജി അൽപസമയത്തിനകം ഹൈക്കോടതി പരിഗണിക്കും.

അതേസമയം എൽദോസ് കുന്നപ്പിള്ളിൽ പരാതിക്കാരിയെ ആക്രമിച്ച കേസിൽ നാലുപേരെ കൂടി പൊലീസ് പ്രതിചേർത്തിട്ടുണ്ട്. മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അഡ്വ.അലക്സ്, അഡ്വ.സുധീർ, അഡ്വ.ജോസ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

അഭിഭാഷക ഓഫീസിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു, വ്യാജരേഖ ചമക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കഴിഞ്ഞ ദിവസം എൽദോസിനെതിരെ കേസെടുത്തത്. എൽദോസിനെ മാത്രം പ്രതിചേർത്ത കേസിലാണ് നാല് പേരെ കൂടി പ്രതി ചേർത്തിരിക്കുന്നത്.