മാധ്യമങ്ങളോട് ‘കടക്ക് പുറത്തെന്ന്’ പറഞ്ഞത് താനല്ലെന്ന് ഗവർണറുടെ വിശദീകരണം

തിരുവനന്തപുരം: മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. തനിക്ക് മാധ്യമങ്ങളോട് ബഹുമാനം മാത്രമേയുള്ളൂവെന്നും അത്തരം നിലപാടാണ് താൻ എല്ലായ്പ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും ഗവർണർ വിശദീകരിച്ചു.

മാധ്യമങ്ങളുടെ മറവിൽ പാർട്ടി അണികൾ വരുന്നുണ്ടെന്ന വിമർശനം വിവാദമായതിന് പിന്നാലെയാണ് പ്രത്യേക വാർത്താസമ്മേളനത്തിൽ ഗവർണറുടെ പ്രതികരണം. പാർട്ടി കേഡർ പരാമർശം ആവർത്തിക്കുകയാണെന്നും അതിനാലാണ് മാധ്യമപ്രവർത്തകരോട് രാജ്ഭവനിൽ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ‘കടയ്ക്ക് പുറത്ത്’ എന്ന പരാമർശവും മാധ്യമ സിൻഡിക്കേറ്റ് പരാമർശങ്ങളും ഗവർണർ ഓർമ്മിപ്പിച്ചു. ഭരണകക്ഷിയിലായിരിക്കെ മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ എന്ന പരാമർശം നടത്തിയത് താനല്ലെന്നും പ്രതിപക്ഷത്തായിരുന്നപ്പോൾ മാധ്യമങ്ങളെ മാധ്യമ സിൻഡിക്കേറ്റ് എന്ന് വിളിച്ചത് ആരാണെന്ന് ഓർമ്മയില്ലേയെന്നും ഗവർണർ ചോദിച്ചു. സർവകലാശാല വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.