വിഴിഞ്ഞം സമര സമിതി നേതാക്കളുമായി ഗവർണർ രാജ്ഭവനില്‍ ചര്‍ച്ചയിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നു. രാജ്ഭവനിൽ സമരസമിതി നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരെ ഉൾപ്പെടെയുള്ളവർ രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തി.

സർക്കാർ നിരവധി തവണ ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ ലത്തീൻ അതിരൂപത പലതവണ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ഗവർണറുടെ അപ്രതീക്ഷിത ഇടപെടൽ.

സമരത്തിന്‍റെ വിശദാംശങ്ങൾ അറിയാൻ ആഗ്രഹമുണ്ടെന്ന് ലത്തീൻ അതിരൂപതയോട് ഗവർണർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതേതുടർന്നാണ് യോഗത്തിന് സമയം അനുവദിച്ചത്. സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്.

യൂജിൻ പെരേര ഉൾപ്പെടെ മൂന്ന് പേർ യോഗത്തിൽ പങ്കെടുത്തു. തുറമുഖ നിർമ്മാണം നിർത്തിവച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് ലത്തീൻ അതിരൂപതയുടെ ആവശ്യം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലും ഈ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, നിർമാണം നിർത്തിവയ്ക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.