തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ നിയമ ഭേദഗതി ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിൽ നിയമപരമാണോ അല്ലയോ എന്ന് അറിയണമെന്നും ഗവർണർ പറഞ്ഞു. പ്രതിപക്ഷ എതിർപ്പിനിടെ ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചായിരുന്നു ഗവർണറുടെ പ്രതികരണം.

ക്രിസ്മസ് വിരുന്നിന് എത്താത്തത് അവരുടെ തീരുമാനമാണെന്നും ആരെയും ഒഴിവാക്കില്ലെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഗവർണറായ തന്നെ ഒഴിവാക്കിയതിൽ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിരസിച്ചിരുന്നു.