സ്വാതന്ത്ര്യദിനത്തിന് മന്ത്രിമാർക്കായി ഒരുക്കുന്ന വിരുന്ന് ഒഴിവാക്കി ഗവർണർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിത്തോടനുബന്ധിച്ച് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഗവർണർ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒഴിവാക്കി. അത്താഴവിരുന്നിനായി നീക്കിവച്ച മുഴുവൻ തുകയും സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ ഗവർണർ തീരുമാനിച്ചു.

മുഖ്യമന്ത്രി, മന്ത്രിമാർ, പൗരപ്രമുഖർ തുടങ്ങിയവർക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് വിരുന്ന് നൽകാറുള്ളത്. കനത്ത മഴയെ തുടർന്ന് ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവൻ അറിയിച്ചു.

സമയബന്ധിതമായി ഒപ്പിടാത്തതിനാൽ ഓർഡിനൻസുകൾ റദ്ദായത് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് നിലവിൽ ഇരു കൂട്ടരും തമ്മിൽ ഭിന്നത നിലനിൽക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെ ആദിവാസി ഊരുകൾ സന്ദർശിക്കുമെന്നാണ് വിവരം.