പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു. പ്രിയ വർഗീസിന്‍റെ നിയമനം ചട്ടലംഘനമാണെന്ന് പരക്കെ വിമർശനമുയർന്നിരുന്നു. ഇതേ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ ഇടപെട്ടു.

കണ്ണൂർ സർവകലാശാല വിഷയത്തിൽ അരമണിക്കൂറിനകം തീരുമാനം അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ ചാൻസലർ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയതിനെ തുടർന്നാണ് നിയമനത്തിന് സ്റ്റേ ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് അദ്ദേഹം കത്തും നൽകി.

തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ വർഷം നവംബറിൽ, വൈസ് ചാൻസലറുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ്, അവർക്ക് അഭിമുഖം നടത്തുകയും ഒന്നാം റാങ്ക് നൽകുകയും ചെയ്തു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ കണ്ണൂർ സർവകലാശാല റാങ്ക് ലിസ്റ്റ് മാറ്റിവച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് പട്ടിക അംഗീകരിച്ചത്.