സർക്കാർ നിയമിച്ച 2 വിസിമാർക്ക് കൂടി നോട്ടിസ് നൽകാൻ ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകിയതിന് പിന്നാലെ രണ്ട് വൈസ് ചാൻസലർമാർക്ക് കൂടി നോട്ടീസ് നൽകാൻ രാജ്ഭവൻ. കേരള ഡിജിറ്റൽ സർവകലാശാല വി.സിക്കും ശ്രീനാരായണ സർവകലാശാല വി.സിക്കും നോട്ടീസ് നൽകും. സർക്കാർ നേരിട്ട് നിയമിച്ച വി.സിമാരാണ് ഇവർ. ഈ സർവകലാശാലകൾക്ക് യു.ജി.സിയുടെ അംഗീകാരമുണ്ടായിരുന്നു. അതിനാൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നിയമനം നടത്തേണ്ടതെന്നാണ് ഗവർണറുടെ വാദം.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വി.സിമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ് രാജശ്രീക്ക് പകരം കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി ഡോ.സജി ഗോപിനാഥിന് വി.സിയുടെ താൽക്കാലിക ചുമതല നൽകണമെന്ന് സർക്കാർ ശുപാർശ ചെയ്തതിനെ തുടർന്നാണ് ഗവർണറുടെ നടപടി.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്), എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെ വിസിമാർക്കാണ് രാജ്ഭവൻ അടിയന്തര നിർദ്ദേശം നൽകിയത്. സാങ്കേതിക സർവകലാശാലയ്ക്ക് പുറമെ അഞ്ച് സർവകലാശാലകളിലെ വി.സിമാരെയും പാനലില്ലാതെയാണ് നിയമിച്ചത്. മറ്റുള്ളവരുടെ നിയമനത്തിന് പാനൽ ഉണ്ടായിരുന്നിട്ടും സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധരെ മാത്രം അനുവദിച്ചാൽ മതിയെന്ന നിബന്ധന ലംഘിക്കപ്പെട്ടുവെന്നാണ് ഗവർണറുടെ ഉത്തരവിൽ പറയുന്നത്.