ഗവർണ്ണർ ആർഎസ്എസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിൽ: കോടിയേരി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും സംസ്ഥാനങ്ങളിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛാശക്തി നടപ്പാക്കാനുള്ള ഉപകരണമായി ഗവർണർമാരെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയല്ല, മറിച്ച് കേന്ദ്രം നിയമിച്ച ഗവർണറാണ് പ്രശ്നം. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അനിയന്ത്രിതമായ നടപടികളെ കാണേണ്ടതെന്നും കോടിയേരി പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനം.

കേന്ദ്രത്തിലെ ആർഎസ്എസ്-ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്താനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും വേണ്ടിയാണ് ഗവർണർ സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിസഭ നിലനിൽക്കുമ്പോൾ ഗവർണർക്ക് സമാന്തര ഭരണം ഏർപ്പെടുത്താൻ കഴിയില്ല. ജനാധിപത്യ കേരളം അത്രമേൽ ശക്തമാണെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടി.