‘മോദി-അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് ഗവർണറുടെ ലക്ഷ്യം’

ഗവർണർക്കെതിരെ വീണ്ടും എഡിറ്റോറിയലുമായി ജനയുഗം. മോദി-അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് കേരള ഗവർണറുടെ ലക്ഷ്യമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. ഗവർണർ സംഘപരിവാറിനോടുള്ള പ്രത്യയശാസ്ത്ര വിധേയത്വവും രാഷ്ട്രീയ അടിമത്തവും തെളിയിക്കാൻ അവസരങ്ങൾ തേടുന്നുവെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

രാജ്യത്തെ ഏക ഇടത് സർക്കാരിനെതിരെ നീങ്ങുന്നത് പരിവാറിന്‍റെ നല്ല പ്രജകളുടെ പട്ടികയിൽ ഇടം നേടാനുള്ള എളുപ്പവഴിയാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിനായി, ഏതൊരു നിലവാര തകർച്ചയും സ്വീകാര്യമാകുന്നു.

കേരള നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത ബി.ജെ.പിയുടെ ശൂന്യത മാറ്റാനാണ് ഗവർണറുടെ ശ്രമമെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു. ഗവർണറുടെ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് ഇത് ഉപകാരപ്രദമായേക്കാം. ഗവർണർ പദവിയുടെ പ്രസക്തി എന്താണ് എന്ന ചോദ്യം കൂടുതൽ ഗൗരവത്തോടെയാണ് ഉയരുന്നത്. രാജ്യത്തിന്‍റെ ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഗവർണർ അനിവാര്യമാണോ, അല്ലെന്നാണ് അനുഭവം,” മുഖപ്രസംഗത്തിൽ പറയുന്നു.