ഗവർണറുടെ പുറത്താക്കൽ നടപടി; പുതിയ ഹർജികളിൽ വാദം കേട്ട ശേഷം വിധി

കൊച്ചി: ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധിയില്ല. പുതിയ കക്ഷിചേരല്‍ അപേക്ഷ സ്വീകരിച്ച കോടതി, പുതിയ ഹർജികളിൽ വാദം കേട്ട ശേഷം വിധി പറയുമെന്ന് അറിയിച്ചു. വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും.

വൈസ് ചാൻസലർ നിയമനത്തിനുള്ള സർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണര്‍ കോടതിയെ അറിയിച്ചു. പ്രീതി പിൻവലിക്കൽ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന്‌ പ്രസക്തി ഉള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.