മയക്കുമരുന്നിനെതിരെ വീടുകളിൽ ദീപം തെളിയിക്കാൻ സർക്കാരിന്റെ ആഹ്വാനം

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ശനിയാഴ്ച എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ദീപം തെളിക്കും. വിളക്ക് കൊളുത്തുന്നതിനൊപ്പം ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും വിളക്ക് തെളിക്കും. ലഹരിമരുന്ന് ഉപയോഗത്തിനെതിരായ കേരളത്തിന്‍റെ ഈ മഹത്തായ പോരാട്ടത്തിൽ പങ്കെടുക്കാൻ എല്ലാവരും വീടുകളിൽ ദീപം തെളിക്കാൻ തയ്യാറാവണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കൽ പരിപാടികൾ നടത്തും.

ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ഒക്ടോബർ രണ്ടിന് ആരംഭിച്ച കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. പ്രചാരണത്തിന്‍റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാർത്ഥികളും പൊതുജനങ്ങളും ശൃംഖല രൂപീകരിക്കും. സ്കൂളുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ, ശൃംഖല വാർഡുകളുടെ പ്രധാന കേന്ദ്രത്തിലായിരിക്കും. മയക്കുമരുന്നിനെതിരായ പ്രചാരണത്തിൽ പങ്കാളികളാകാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.