‘ഓർഡിനൻസ് കെണി’യിൽ സർക്കാരിന് ആശങ്ക

തിരുവനന്തപുരം: ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ ഫണ്ട് കേസിന്‍റെ വിധിയിലേക്ക് ലോകായുക്ത കടക്കാനുള്ള സാഹചര്യമൊരുങ്ങി. ഓർഡിനൻസ് അസാധുവായതോടെ ഭേദഗതിക്ക് മുമ്പുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പൊതുപ്രവർത്തകരുടെ അഴിമതി തെളിയിക്കപ്പെട്ടാൽ അവർക്ക് ഔദ്യോഗിക പദവി വഹിക്കാൻ അർഹതയില്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും.

സ്വജനപക്ഷപാതക്കേസിലെ ലോകായുക്ത വിധിയെ തുടർന്നാണ് കെടി ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായി. ഈ ഓർഡിനൻസുകൾ ഇനി ബില്ലുകളായി നിയമസഭയിൽ അവതരിപ്പിക്കേണ്ടിവരും. ഇതിനായി ഓഗസ്റ്റ് 22ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭ ഗവർണറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസിൽ വിധിയുണ്ടായാൽ സർക്കാർ സമ്മർദ്ദത്തിലാകും.

മാർച്ചിൽ ദുരിതാശ്വാസ നിധി കേസിൽ വാദം പൂർത്തിയായിരുന്നു. വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിവെച്ചു. വിചാരണ നടക്കുന്നതിനിടെയാണ് സർക്കാർ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻ എം.എൽ.എമാരുടെ കുടുംബങ്ങൾക്ക് നൽകിയ സഹായം അധികാര ദുർവിനിയോഗമാണെന്നും മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാറാണ് ഹർജി നൽകിയത്.