പല്ലിൻ്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവം; എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു

ഇടുക്കി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ഉന്തിയ പല്ലിൻ്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ പട്ടികജാതി/പട്ടികവർഗ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ. വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പിഎസ് സി സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് പട്ടികജാതി/പട്ടികവർഗ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

ആനവായി ഊരിലെ മുത്തുവിന് നിരതെറ്റിയ പല്ലിന്‍റെ പേരില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ഉദ്യോഗമാണ് നഷ്ടപ്പെട്ടത്. സെപ്റ്റംബറിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ എഴുത്തുപരീക്ഷയും ഈ മാസം ആദ്യം നടന്ന ശാരീരിക ക്ഷമതാ പരീക്ഷയും പാസായിരുന്നു. എന്നിരുന്നാലും, ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ ഉന്തിയ പല്ല് സർട്ടിഫിക്കറ്റിൽ എടുത്ത് എഴുതിയത് വിനയായി. ഉന്തിയ പല്ല് അയോഗ്യയാണെന്നാണ് വിജ്ഞാപനത്തിൽ പറയുന്നതെന്നാണ് പി.എസ്.സിയുടെ വിശദീകരണം.  

ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിന്‍റെ പല്ലിന് തകരാർ വന്നത്. പണമില്ലാത്തതിനാൽ അന്ന് ചികിത്സിക്കാൻ കഴിഞ്ഞില്ല. മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത് പി.എസ്.സിയാണെന്നും വനംവകുപ്പ് നിസ്സഹായരാണെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.