ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

മാർച്ച് 28, 29 തീയതികളിൽ നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വകുപ്പു തിരിച്ച് പട്ടിക തയാറാക്കാനാണ് പൊതുഭരണവകുപ്പ് മറ്റു വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അവധിക്ക് അപേക്ഷിച്ചവരുടേയും അനുമതിയില്ലാതെ അവധിയെടുത്തവരുടേയും പ്രത്യേകം കണക്കെടുക്കണം. ഇവര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളും വ്യക്തമാക്കണം.

2022 മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിന്‍റെ ഭാഗമായാണ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മാർച്ച് 28ന് സമരം നിയമവിരുദ്ധമാണെന്നും സമരം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കാണിച്ച് സർക്കാർ ഉത്തരവിറക്കി. എന്നാൽ, 29-നും പണിമുടക്കുണ്ടായി. ഇതേതുടർന്ന് സമരത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് 28, 29 തീയതികളിൽ പണിമുടക്കിയ ജീവനക്കാരുടെയും അധ്യാപകരുടെയും വിശദാംശങ്ങൾ ശേഖരിക്കാൻ സർക്കാർ തീരുമാനിച്ചത്.

വകുപ്പുകളുടെ പട്ടിക സമർപ്പിക്കാൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. പട്ടിക നിശ്ചിത ഫോർമാറ്റിൽ നൽകണം. 28നും 29നും പണിമുടക്കിയവരുടെ പട്ടിക വെവ്വേറെ നല്‍കണം. അവധിക്ക് അപേക്ഷിച്ചവർ അവധി അനുവദിച്ചവരുടെ എണ്ണം, അവധി നിഷേധിച്ചവരുടെ എണ്ണം, തീർപ്പാക്കാനുള്ള അപേക്ഷകൾ എന്നിവ സമർപ്പിക്കണം. പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരിൽ എത്രപേരുടെ ശമ്പളം തടഞ്ഞുവച്ചുവെന്ന് വ്യക്തമാക്കണം. അച്ചടക്ക നടപടിയെടുത്ത ജീവനക്കാരുടെ എണ്ണവും വകുപ്പു മേധാവി സെപ്റ്റംബര്‍ രണ്ടിനകം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുഭരണവകുപ്പ് കണക്ക് ക്രോഡീകരിച്ചശേഷം ഹൈക്കോടതിക്ക് സമര്‍പ്പിക്കും.