സർക്കാർ സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ബിജെപിയുടെ പാർലമെന്‍ററി ബോർഡിൽ നിന്ന് ഒഴിവാക്കിയെങ്കിലും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി സർക്കാരിനെ വിമർശിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. യഥാസമയം തീരുമാനങ്ങളെടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നാണ് ഗഡ്കരിയുടെ ഏറ്റവും പുതിയ വിമർശനം. ഞായറാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.

ഗഡ്കരിയുടെ വാക്കുകൾ ഇങ്ങനെ,
“നിങ്ങൾക്ക് തീർച്ചയായും അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. അതിനുള്ള സാധ്യതകൾ നമുക്കു മുന്നിലുണ്ട്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാവി ശോഭനമാണ് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിലും പുറത്തുമുള്ള മികച്ച സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും വിജയകരമായ മാതൃകകളും നാം സ്വീകരിക്കേണ്ടതുണ്ട്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാൻ കഴിയുന്ന സാമഗ്രികൾ നമുക്കു വേണം. നിർമാണ മേഖലയിൽ മറ്റൊരു പ്രധാനപ്പെട്ട ഘടകം സമയമാണ്. അതാണ് ഏറ്റവും വലിയ മൂലധനം. സർക്കാർ സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം”

അതേസമയം, ഗഡ്കരിയുടെ വാക്കുകൾ ഏതെങ്കിലും ഒരു സർക്കാരിനെ ഉദ്ദേശിച്ചുള്ളതല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. പൊതുവിൽ എല്ലാ സർക്കാരുകളേയും ഉദ്ദേശിച്ചാണ് അദ്ദേഹം ഇത്തരമൊരു നിരീക്ഷണം നടത്തിയതെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.