പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം; ഉത്തരവിട്ട് സര്‍ക്കാര്‍

കൊല്ലം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് ഒന്നരലക്ഷം രൂപ ഈടാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപയും പൊലീസ് ഉദ്യോഗസ്ഥ നൽകണം. ജയചന്ദ്രന്‍റെ അപ്പീലിനെ തുടർന്ന് 15,000 രൂപ നൽകാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ പോയെങ്കിലും കോടതി അംഗീകരിച്ചില്ല. നമ്പി നാരായണന് നൽകിയതുപോലെ അപമാനിതയായ പെൺകുട്ടിക്കും പണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 27നാണ് ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്ക് വിധേയയാക്കിയത്. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും ജനങ്ങളുമായി ഇടപഴകാൻ പൊലീസ് ഉദ്യോഗസ്ഥയെ പരിശീലിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.