തെരുവ് നായ കടിച്ച് ജനങ്ങൾ മരിക്കുമ്പോൾ സർക്കാർ നിസംഗരായി നിൽക്കുന്നു: വി.ഡി.സതീശൻ

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോഗ്യമന്ത്രി തങ്ങളുടെ വാദങ്ങളെ ലാഘവത്തോടെയാണ് സ്വീകരിച്ചത്. ആക്രമണങ്ങൾ തുടരുമ്പോഴും സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

“ഈ വിഷയം ഉന്നയിച്ചപ്പോൾ, സർക്കാർ അതിനെ പുച്ഛഭാവത്തോടെ നോക്കിക്കണ്ടു. തെരുവ് നായയുടെ കടിയേറ്റ് ആളുകൾ മരിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. പരിശോധനകളില്ലാതെയാണ് വാക്സിൻ എത്തിച്ചത്. വാക്സിനെക്കുറിച്ച് ധാരാളം പരാതികളുണ്ട്. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ പരിശോധനയോടെ മാത്രമേ വാക്സിൻ കൊണ്ടുവരാവൂ. തദ്ദേശ സ്വയംഭരണ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച വന്ധ്യംകരണ പരിപാടികൾ നടപ്പാക്കുന്നില്ലെന്നും” അദ്ദേഹം ആരോപിച്ചു.

അതേസമയം, സംസ്ഥാനത്ത് പേവിഷബാധയുടെ ജനിതക വകഭേദമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ പേവിഷബാധയിൽ അപൂർവമാണ്. എന്നിരുന്നാലും, സമീപകാലത്ത് പേവിഷബാധയേറ്റവരിൽ വാക്സിനും സെറവും സ്വീകരിച്ച ആളുകൾ ഉള്ളതിനാലാണ് ഇത്തരമൊരു അന്വേഷണം നടക്കുന്നത്.