പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികൾക്ക് 5,000 കോടി അനുവദിക്കാൻ സർക്കാർ

ന്യൂഡല്‍ഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് സർക്കാർ 5,000 കോടി രൂപ അനുവദിക്കും. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും അഞ്ച് വർഷത്തെ കുടിശ്ശിക അനുവദിക്കുന്നതിനുമായി 8,000 കോടി രൂപയുടെ അധിക ചെലവ് പ്രതീക്ഷിക്കുന്ന സമയത്താണ് ഇത്.

നാഷണൽ ഇൻഷുറൻസിന് 3,700 കോടി രൂപ, ഓറിയന്‍റൽ ഇൻഷുറൻസിന് 1,200 കോടി രൂപ, യുണൈറ്റഡ് ഇൻഷുറൻസിന് 100 കോടി രൂപ എന്നിങ്ങനെയാകും തുക അനുവദിക്കുക. പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുന്നത് കൂടി കണക്കിലെടുത്താണ് സർക്കാർ പണം നൽകുന്നത്.

ബാധ്യതകളെക്കാൾ ആസ്തികൾ ആവശ്യമാണെന്ന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) മാനദണ്ഡം പരിഗണിച്ചാണ് തീരുമാനം.