മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങൾക്ക് സര്‍ക്കാര്‍ മറുപടി നൽകും: ഗോവിന്ദൻ

തൃശ്സൂര്‍: രാജ്ഭവനിൽ വാർത്താസമ്മേളനം നടത്തി ഗവർണർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെതിരായ ആരോപണങ്ങൾ അസംബന്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

“ചരിത്ര കോണ്‍ഗ്രസ് നടക്കുമ്പോൾ രാജ്യസഭാ എംപിയായിരുന്നു കെകെ രാഗേഷ്. ആർ.എസ്.എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് എന്തു പറയാനാണ്. ഗവർണർ ആർഎസ്എസ് ദൗത്യം ഏറ്റെടുത്തു. മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ വിമർശനങ്ങൾക്ക് സർക്കാർ മറുപടി നൽകുമെന്ന് എ.വി.ഗോവിന്ദൻ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അസാധാരണമായ വാർത്താസമ്മേളനം നടത്തി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും കത്തുകൾ പുറത്തുവിടുകയും സർക്കാരിനെയും മുഖ്യമന്ത്രിയെയും ഇടത് നേതാക്കളെയും വിമർശിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെയാണ് ഗവർണർ പ്രധാനമായും ലക്ഷ്യമിട്ടത്.