സർക്കാർ ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വി.ശിവൻകുട്ടി

ജൻഡർ ന്യൂട്രൽ യൂണിഫോം എവിടെയും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്ന് ആഗ്രഹമുള്ള സ്കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രത്യേക നിർബന്ധമില്ല. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഒരു നിലയിലും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ യൂണിഫോം ആവശ്യമുണ്ടെങ്കിൽ പി.ടി.എ.യോടും സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും കൂടിയാലോചിച്ച് തീരുമാനം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു.

ലിംഗസമത്വ യൂണിഫോം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാൻ സമസ്ത തീരുമാനിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി തന്നെ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്.