സ്വാഭാവിക നീതിക്ക് എതിര്, ഗവ‍ര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം: എ.കെ ബാലൻ

കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സമീപനം ഭരണഘടനാ വിരുദ്ധവും സർവകലാശാല നിയമത്തിന് എതിരുമാണ്. അത് സാമൂഹിക നീതിക്ക് അനുസൃതമല്ല. നടപടി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്, അദ്ദേഹം പറഞ്ഞു.

“ഇത് സ്വാഭാവിക നീതിക്ക് എതിരാണ്, ഗവർണറുടെ സമീപനവുമായി പൊരുത്തപ്പെടാൻ കേരള സമൂഹത്തിന് കഴിയില്ല. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് വി.സിയുടെ പുനർപ്രവേശനം നടത്തിയത്.” അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും സർവകലാശാല നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു. അതിന്റെ വിധി ഗവർണർക്ക് അനുകൂലമാകുമെന്ന് തോന്നുന്നില്ല. നേതാക്കളുടെ മക്കൾ ആയെന്ന് കരുതി മെറിറ്റ് ഉള്ള ആളുകൾക്ക് ജോലി ചെയ്യണ്ടേ എന്നും ബാലൻ ചോദിച്ചു

ഇ.ഡിക്കെതിരെ ഒന്നിച്ച് പോരാടാൻ യു.ഡി.എഫ് തയ്യാറാണെങ്കിൽ അതിന് എൽ.ഡി.എഫും തയ്യാറാണെന്നും ബാലൻ പറഞ്ഞു. ഏറ്റവും കൂടുതൽ സ്‌കോറുള്ള ആളെയല്ല നിയമിക്കുക. മിനിമം സ്‌കോർ മതി. അതിനപ്പുറം എത്ര സ്‌കോർ നേടിയാലും അതിന് വെയ്‌റ്റേജ് ഇല്ല. പെർഫോമൻസും മറ്റു യോഗ്യതകളും ഒപ്പം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.