ബിഹാറിൽ വിശാലസഖ്യ സർക്കാർ ഇന്ന് അധികാരത്തിലേറും

പട്ന: ബി.ജെ.പി സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള വിശാലസഖ്യം ഇന്ന് ബിഹാറിൽ അധികാരത്തിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ നിതീഷ് കുമാർ എട്ടാം തവണ മുഖ്യമന്ത്രിയാകും. നിലവിൽ 164 എംഎൽഎമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്.

നിലവിൽ ഏഴ് പാർട്ടികളും ഒരു സ്വതന്ത്രനുമാണ് വിശാലസഖ്യത്തിൽ ഉള്ളത്. ബിജെപിക്ക് നിയമസഭയിൽ 77 എംഎൽഎമാരാണുള്ളത്. ആർജെഡിക്ക് 79 സീറ്റുകളും കോൺഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ജെഡിയുവിന് 45 അംഗങ്ങളാണുള്ളത്. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 എം.എൽ.എമാരുടെ പിന്തുണ വേണം. 12 ഇടത് എംഎൽഎമാരും നാല് അംഗങ്ങളുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയും വിശാലസഖ്യത്തിന്‍റെ ഭാഗമാണ്.

കോൺഗ്രസ്, ഇടതുപാർട്ടികൾ, ചെറുപാർട്ടികൾ എന്നിവർക്കെല്ലാം മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും ആർജെഡി ഈ ആവശ്യം തള്ളി. ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾക്ക് തേജസ്വി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. വകുപ്പ് വിഭജനം സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കോൺഗ്രസിന് നാല് മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും ലഭിച്ചേക്കുമെന്നാണ് സൂചന.