സ്വീകരണ മുറിയിൽ കഞ്ചാവ് വളർത്തൽ; കൃത്യമായി സൂര്യപ്രകാശം ലഭിക്കാനെന്ന് പ്രതി

എറണാകുളം: എറണാകുളം പട്ടിമറ്റത്തെ വീടിന്‍റെ സ്വീകരണമുറിയിൽ കഞ്ചാവ് ചെടി വളർത്തിയ പ്രതി പിടിയിൽ. എറണാകുളം പട്ടിമറ്റം വലമ്പൂർ സ്വദേശി ജെയ്‌സൺ ആണ് കഞ്ചാവ് വളർത്തിയതിന് അറസ്റ്റിലായത്. കൃത്യമായി സൂര്യപ്രകാശം ലഭിക്കുന്നതിനായി പകൽ സമയത്ത് ഇടവേളകളിൽ ജനലിനടുത്തേക്ക് മാറ്റി ചെടിയെ പരിപാലിക്കാറുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഇയാൾക്കെതിരെ നാട്ടുകാർ ആവർത്തിച്ച് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങാനെത്തുന്നവരുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയത്. വീടിന്‍റെ സ്വീകരണമുറിയിൽ, ജെയ്സൺ രണ്ട് ചട്ടികളിലായി കാഞ്ചാവ് ചെടി നട്ടിരുന്നു. വീട്ടിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് പൊടിക്കുന്ന ഉപകരണവും തൂക്കം നോക്കാനുള്ള ത്രാസും പൊലീസ് പിടിച്ചെടുത്തു.

സ്വന്തം ഉപയോഗത്തിന് പുറമെ കഞ്ചാവും യുവാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക് 63, 46 സെന്‍റീമീറ്റർ വീതം ഉയരമുണ്ട്.