ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ നീട്ടി; കൂട്ടിയ വിലകള്‍ തുടരും

ന്യൂഡൽഹി: ജിഎസ്ടിക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് പിരിവ് 2026 മാർച്ച് വരെ നീട്ടി കേന്ദ്രം. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോർസൈക്കിളുകൾ, വിമാനങ്ങൾ, ബോട്ടുകൾ, ആഡംബര വാഹനങ്ങൾ എന്നിവയുടെ അധിക ബാധ്യത തുടരും.

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ വരുമാനത്തിൽ ഇടിവുണ്ടായി. ഇതേ തുടർന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാനാണ് 2026 മാർച്ച് വരെ പിരിവ് തുടരാൻ തീരുമാനിച്ചത്. നഷ്ടപരിഹാര സെസ് കാലാവധി ജൂണിൽ അവസാനിക്കാനിരിക്കെയാണ് സർക്കാർ വിജ്ഞാപനം. ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇതോടെ സെസ് പിരിവ് നാല് വർഷത്തേക്ക് കൂടി തുടരും.