ഗുജറാത്ത് തെരഞ്ഞെടുപ്പ്; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബി.ജെ.പി സ്ഥാനാർഥിയായേക്കും

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജയും. സ്ഥാനാർഥികളുടെ അന്തിമ പട്ടിക തീരുമാനിക്കുന്നതിനായി ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരുന്നുണ്ട്.

സംസ്ഥാനത്ത് 27 വർഷമായി ഭരണത്തിൽ തുടരുന്ന പാർട്ടി, ഇത്തവണ ഏതാനും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവർക്കൊന്നും ഇത്തവണ സീറ്റുണ്ടാകില്ല. 75 വയസ്സ് പൂർത്തിയായവരെയും സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കും. കൂടാതെ, എം.എൽ.എമാരുടെയും എം.പിമാരുടെയും ബന്ധുക്കളെയും ഒഴിവാക്കിയേക്കും.

റിവ ജഡേജ മെക്കാനിക്കൽ എൻജിനീയറാണ്. കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് ഹരി സിങ് സോളങ്കിയുടെ ബന്ധു കൂടിയാണ്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ എന്നിവരും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കും.