ഗുജറാത്തിൽ തകർന്ന തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തകർന്ന തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് റിപ്പോർട്ട്. പുനർനിർമ്മാണത്തിന് ശേഷം അനുമതിയില്ലാതെയാണ് പാലം തുറന്നത്. സംഭവത്തിൽ പാലം പുനർനിർമ്മിച്ച ബ്രിഡ്ജ് മാനേജ്മെന്‍റ് സംഘത്തിനെതിരെ കേസെടുത്തു. അപകടസമയത്ത് 150 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പാലത്തിൽ അഞ്ഞൂറോളം പേർ ഉണ്ടായിരുന്നു. ഒരു കൂട്ടം ആളുകൾ മനപ്പൂർവ്വം പാലം കുലുക്കിയെന്നും ആരോപണമുണ്ട്.

“പാലത്തിന്‍റെ നവീകരണത്തിനുള്ള സർക്കാർ ടെൻഡർ ഒറേവ എന്ന സ്വകാര്യ ട്രസ്റ്റാണ് ഏറ്റെടുത്തത്. ഏഴുമാസമായി അടച്ചിട്ടിരുന്ന പാലം ഒക്ടോബർ 26നാണ് തുറന്നത്. എന്നാൽ പാലം തുറക്കുന്നതിന് മുമ്പ്, കമ്പനി നവീകരണ വിശദാംശങ്ങൾ നൽകുകയും ഗുണനിലവാര പരിശോധന നടത്തുകയും ചെയ്യേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല”, മോർബി മുനിസിപ്പൽ ഏജൻസി മേധാവി സന്ദീപ്‌സിൻഹ് സാല പറഞ്ഞു.

അതേസമയം, തൂക്കുപാലം തകർന്ന് പുഴയിലേക്ക് വീണ് മരിച്ചവരുടെ എണ്ണം 140 കടന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. പുഴയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളുമടക്കം 200ലധികം പേരാണ് നദിയിൽ വീണത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം.