ജയരാജന് ഇനി ഹാപ്പി ന്യൂ ഇയർ; റിസോർട്ട് വിവാദത്തിൽ തൽക്കാലം അന്വേഷണമില്ല

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങളിൽ തൽക്കാലം അന്വേഷണമില്ല. ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം ചർച്ചയായെങ്കിലും ഇ.പിക്കെതിരെ തൽക്കാലം അന്വേഷണമില്ലെന്നാണ് തീരുമാനം.

യോഗത്തിൽ പങ്കെടുത്ത ഇ പി ജയരാജൻ തനിക്ക് പറയാനുള്ളത് വിശദീകരിച്ചു. റിസോർട്ടുമായി ബന്ധപ്പെട്ട് ഭാര്യയുടെയും മകന്‍റെയും വിഹിതവും ജയരാജൻ യോഗത്തിൽ ബോധ്യപ്പെടുത്തിയെന്നാണ് വിവരം.

സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ.പി. തയ്യാറായില്ല. എല്ലാവർക്കും ‘ഹാപ്പി ന്യൂ ഇയർ’ എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.