സ്പീക്കർ സ്ഥാനം ലഭിച്ചതിൽ സന്തോഷം: എ.എൻ ഷംസീർ

തിരുവനന്തപുരം: സ്പീക്കർ സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. പാർട്ടി എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. സ്പീക്കറുടെ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമാണ്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുമിച്ച് കൊണ്ടുപോകേണ്ടത് സ്പീക്കറുടെ കടമയാണ്. അത് മനോഹരമായി നിറവേറ്റാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.

മന്ത്രി എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിലവിലെ സ്പീക്കർ എം.ബി രാജേഷിനെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിയമിച്ചു. രാജേഷിന് പകരം തലശ്ശേരി എംഎൽഎ എഎൻ ഷംസീർ സ്പീക്കറാകും.

ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്ന തീരുമാനമുണ്ടായത്. വാർത്ത സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പും പുറത്തുവന്നു. ആരോഗ്യകാരണങ്ങളാൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതോടെയാണ് എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായത്.