‘ഹർ ഘർ തിരംഗ’; വിറ്റഴിച്ചത് 30 കോടി പതാകകൾ, 500 കോടി വരുമാനം

ന്യൂഡൽഹി: 75-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തതോടെ ഈ വർഷം 30 കോടിയിലധികം പതാകകൾ വിറ്റഴിഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്‍റെ കണക്കനുസരിച്ച് ഇതിലൂടെ 500 കോടി രൂപയുടെ വരുമാനമുണ്ടായി.

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം മൂവായിരത്തിലധികം പരിപാടികൾ വിവിധ വ്യവസായ പ്രമുഖരും മറ്റ് മേഖലകളിലുള്ളവരും ദേശീയ പതാകയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചതായി സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി.ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഘൻഡേൽവാലും അറിയിച്ചു. 20 ദിവസം കൊണ്ട് ജനങ്ങളുടെ ആവശ്യാനുസരണം 30 കോടിയിലധികം ദേശീയ പതാകകൾ നിർമ്മിക്കാൻ ഇന്ത്യൻ വ്യവസായികൾക്ക് കഴിഞ്ഞുവെന്നത് അവരുടെ കഴിവിന്‍റെ സാക്ഷ്യപത്രമാണെന്ന് സിഎഐടി പ്രതിനിധികൾ പറഞ്ഞു.

പോളിസ്റ്റർ തുണി ഉപയോഗിച്ച് യന്ത്രത്തിൽ പതാക നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് നിർമ്മാണം വേഗത്തിലാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെ ഖാദിയിലോ പരുത്തി തുണിയിലോ മാത്രമേ ദേശീയപതാക നിർമ്മിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പതാക നിയമം പുനഃക്രമീകരിച്ചതിനാൽ പലർക്കും വീട്ടിൽ ഒരു ചെറിയ സംവിധാനത്തിൽ പതാക നിർമ്മിക്കാൻ കഴിഞ്ഞുവെന്നും ഇതിലൂടെ 10 ലക്ഷത്തോളം ആളുകൾക്ക് സ്വയംതൊഴിൽ ലഭിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.