പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് പക്ഷികളുടെ കച്ചവടവും കടത്തലും നിരോധിച്ചു

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗം, കച്ചവടം, കടത്ത് എന്നിവ നിരോധിച്ച് ഉത്തരവിറങ്ങി. ഹരിപ്പാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നിരോധനം ബാധകമാണ്. നഗരസഭാ പരിധിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടികുളങ്ങര തുടങ്ങിയ പഞ്ചായത്തുകൾ, ഹരിപ്പാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് നിരോധനം. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ, അവയുടെ ഇറച്ചി, മുട്ട, കാഷ്ഠം എന്നിവയുടെ ഉപയോഗം, വിപണനം, കടത്തൽ എന്നിവ ഒക്ടോബർ 30 വരെ നിരോധിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. 

ഹരിപ്പാട് നഗരസഭയിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അനൗദ്യോഗിക കണക്കനുസരിച്ച് 2,000 ലധികം താറാവുകൾ ഇതുവരെ പക്ഷിപ്പനി ബാധിച്ച് ചത്തു. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിൽ 20,471 പക്ഷികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്ക്. കഴിഞ്ഞ ഞായറാഴ്ചയാണ് താറാവുകൾ ചത്തൊടുങ്ങാൻ തുടങ്ങിയത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. സാമ്പിളുകളിൽ എച്ച് 5 എൻ 1 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. ഈ പ്രദേശത്തേക്ക് പക്ഷികളെ കൊണ്ടു വരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ച് കളക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു. രോഗലക്ഷണങ്ങളുള്ള പക്ഷികളെ കൊന്ന് മറവുചെയ്യാൻ നിലവിൽ ജില്ലാ ഭരണകൂടം എട്ട് റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.