സ്വകാര്യ ബസിനുള്ളിൽ ഹാഷിഷ് ഓയിലും കഞ്ചാവും; ഡ്രൈവറും ക്ലീനറും പിടിയിൽ

പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ സ്വകാര്യ എയർ ബസിന്‍റെ ഡ്രൈവറും ക്ലീനറും ഹാഷിഷ് ഓയിലും കഞ്ചാവുമായി പിടിയിലായി. പകൽ സമയങ്ങളിൽ ഉപയോഗിക്കാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് ഇരുവരും എക്സൈസിന് മൊഴി നൽകി. ചാലക്കുടിയിൽ കാറിൽ കടത്തിയ 185 കുപ്പി മദ്യവുമായി രണ്ടുപേർ പിടിയിലായിരുന്നു. കോട്ടയം തലയോലപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടെ 100 കിലോ കഞ്ചാവും പിടികൂടിയിരുന്നു.

തൃശ്ശൂർ സ്വദേശികളായ അനന്തു സ്വകാര്യ എയർ ബസിലെ ഡ്രൈവറും, അജി ഇതേ ബസിലെ ക്ലീനറുമാണ്. ഡ്രൈവ് ചെയ്യാതിരിക്കുമ്പോൾ ഉപയോഗിക്കാനാണ് ഹാഷിഷ് ഓയിലും കഞ്ചാവും സൂക്ഷിച്ചിരുന്നതെന്ന് ഇരുവരും പറഞ്ഞു. ഇന്ന് രാവിലെ ആറ് മണിക്ക് വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട കണ്ടെത്തിയത്.

പ്രതികളുടെ ലൈസൻസും വിശദാംശങ്ങളും അടുത്ത ദിവസം മോട്ടോർ വാഹന വകുപ്പിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ചാലക്കുടിയിൽ 185 കുപ്പി മദ്യം കടത്തിയ ടാറ്റൂ ആർട്ടിസ്റ്റും കൂട്ടാളിയും അറസ്റ്റിലായിരുന്നു. വടകര സ്വദേശി രാജേഷ്, ടാറ്റൂ ആർട്ടിസ്റ്റായ മാഹി സ്വദേശി അരുൺ എന്നിവരാണ് മദ്യം കടത്തിയത്. കാറിന്‍റെ ഡിക്കിയിൽ കാർഡ്ബോർഡ് പെട്ടികളിൽ അടുക്കിവച്ചിരുന്ന മദ്യക്കുപ്പികൾ ചാക്ക് കൊണ്ട് ഒളിപ്പിച്ച നിലയിലായിരുന്നു. രാജേഷ് മുമ്പും മദ്യക്കടത്ത് കേസിലെ പ്രതിയായിട്ടുണ്ട്.