മാപ്പ് രേഖാമൂലം നല്‍കണമെന്ന് ബൈജു കൊട്ടാരക്കരയോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ബൈജു കൊട്ടാരക്കര. തിങ്കളാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സംവിധായകൻ നിരുപാധികം മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെയോ ജഡ്ജിമാരെയോ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച കോടതിയിൽ പറഞ്ഞ കാര്യങ്ങൾ രേഖാമൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനായി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ബൈജു കൊട്ടാരക്കര ഇളവ് തേടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ആദ്യം രേഖാമൂലം വിശദീകരണം നൽകിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

ചാനൽ ചർച്ചയ്ക്കിടെ വിചാരണക്കോടതി ജഡ്ജിക്കെതിരെ നടത്തിയ പരാമർശത്തിന്‍റെ പേരിൽ ബൈജു കൊട്ടാരക്കരയ്ക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. നേരത്തെ കോടതിയലക്ഷ്യ ഹർജിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേതുടർന്ന് തിങ്കളാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി അന്ത്യശാസനം നൽകി. ഇത് അവസാന അവസരമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.