പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബർ 20 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബർ 20 വരെ ഹൈക്കോടതി നീട്ടി. നിയമനത്തിന് ഗവേഷണ കാലയളവ് അധ്യാപന അനുഭവമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി യുജിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മാനദണ്ഡങ്ങൾ അനുസരിച്ച് എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയ വർഗീസിനില്ലെന്നും കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു.

ഇക്കാര്യം യു.ജി.സി നേരത്തെ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും നിലപാട് രേഖാമൂലം അറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്ന് കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് യുജിസി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഒക്ടോബർ 20ന് പരിഗണിക്കും.

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിന്ന് പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മരവിപ്പിച്ചിരുന്നു. യു.ജി.സിയുടെ മാനദണ്ഡം പരിഗണിക്കാതെയാണ് പ്രിയ വർഗീസിനെ ഒന്നാം റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി രണ്ടാം റാങ്ക് നേടിയ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വർഗീസിനെ പദവിയിൽ നിന്ന് മാറ്റണമെന്നായിരുന്നു ആവശ്യം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയായ എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നും ഹർജിക്കാരൻ വാദിച്ചു.