കെ എം ബഷീർ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നരഹത്യക്കുറ്റം ഒഴിവാക്കിയത്. ഇതിനെതിരെയാണ് നരഹത്യക്കുറ്റം പുനഃസ്ഥാപിക്കണമെന്നും വിചരണ നടത്തണം എന്നും ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കേസിൽ കാര്യമായ വസ്തുതകൾ കീഴ്‌ക്കോടതി പരിഗണിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേരളത്തിൽ ചർച്ചാവിഷയമായ ഈ കേസിനെ വെറുമൊരു വാഹനാപകടമായി മാത്രം കണക്കാക്കാനും മുന്നോട്ടുപോകാനും കഴിയില്ല. നരഹത്യയ്ക്ക് തെളിവുണ്ട്. ആദ്യഘട്ടത്തിൽ ശ്രീറാം അന്വേഷണവുമായി സഹകരിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

കേസ് പരിഗണിച്ച കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ഹൈക്കോടതിയിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നതുവരെ കീഴ്‌ക്കോടതിക്ക് തുടർനടപടികളുമായി മുന്നോട്ടുപോകാനാവില്ല. ഹർജി ഹൈക്കോടതി വിശദമായി പരിഗണിക്കും. സർക്കാർ ഹർജിയിലെ ഉത്തരവിനെ ആശ്രയിച്ചായിരിക്കും തുടർനടപടികൾ. ശ്രീറാം വെങ്കിട്ടരാമനും വഹ ഫിറോസുമാണ് എതിർകക്ഷികൾ. ഇരുവർക്കും കോടതി നോട്ടീസ് നൽകും. ഇരുവർക്കും വരും ദിവസങ്ങളിൽ തങ്ങളുടെ ഭാഗം അറിയിക്കാൻ കഴിയും. നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയാൽ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി വിചാരണ നടത്തും.