നടിയെ ആക്രമിച്ച കേസിൽ അതിജീവതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച്, അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്നെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് മൂല്യം മാറിയ സംഭവത്തിൽ അന്വേഷണം കോടതി സ്റ്റേ ചെയ്തതായും നടി ആരോപിച്ചു.

വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അതിജീവിത ആരോപിച്ചു. എന്നാൽ, വിചാരണക്കോടതി ജഡ്ജിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു.

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുക. കേസിന്‍റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ മറ്റൊരു ഹർജിയും വാദം പൂർത്തിയാക്കി വിധി പറയുന്നത് മാറ്റിവെച്ചു.