നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ബിജെപി വനിതാ നേതാവിന് സസ്പെൻഷൻ

റാഞ്ചി: വീട്ടുജോലിക്കാരിയായ ആദിവാസി സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും നാവുകൊണ്ട് ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചതിനും ജാർഖണ്ഡിലെ ബിജെപി വനിതാ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപിയുടെ വനിതാ വിഭാഗത്തിന്‍റെ ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ കാമ്പയിന്‍റെ സംസ്ഥാന കൺവീനറുമായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പത്രയുടെ ഭാര്യ സീമ പത്രയെയാണ് സസ്പെൻഡ് ചെയ്തത്.

വീട്ടുജോലിക്കാരിയായ സുനിത എന്ന ആദിവാസി സ്ത്രീയെ പീഡിപ്പിച്ചതിനാണ് സീമ പത്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷമായി തന്നെ പീഡിപ്പിക്കുകയും ചൂടുള്ള വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തുവെന്നാണ് സുനിതയുടെ ആരോപണം. സുനിതയുടെ ശരീരത്തിൽ നിരവധി മുറിവുകളും കണ്ടെത്തി.