രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു; മോദി രാജ്യസ്നേഹിയെന്ന് വ്ളാദിമിർ പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘രാജ്യസ്നേഹി’ എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. മോദിയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച പുടിൻ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിരവധി നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെന്നും പറഞ്ഞു. മോസ്കോ ആസ്ഥാനമായുള്ള നയ വിശകലന സംഘടനയായ വാൽഡൈ ഡിസ്കഷൻ ക്ലബിന്‍റെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.

“മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. മോദി രാജ്യസ്നേഹിയാണ്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന അദ്ദേഹത്തിന്‍റെ ആശയം സാമ്പത്തികമായും ധാർമ്മികമായും പ്രാധാന്യമുള്ളതാണ്. ഭാവി ഇന്ത്യയുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം,” പുടിൻ റഷ്യൻ ഭാഷയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

“ഒരു ബ്രിട്ടീഷ് കോളനിയിൽ നിന്ന് ആധുനിക രാജ്യത്തേക്കുള്ള ഇന്ത്യയുടെ വളർച്ച അസാധാരണമാണ്. ഏകദേശം 150 കോടിയോളം വരുന്ന ഇന്ത്യയിലെ ജനസംഖ്യയും പ്രകടമായ വികസനങ്ങളുടെ ഫലവും രാജ്യത്തിന് എല്ലാവരുടെയും ബഹുമാനം നേടിക്കൊടുക്കുന്നു. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും അടുത്ത സഖ്യകക്ഷികളാണ്. ഞങ്ങളുടെ ഇടയിൽ ബുദ്ധിമുട്ടേറിയ പ്രശ്നങ്ങൾ വന്നിട്ടില്ല, പരസ്പരം പിന്തുണച്ചു. അതാണ് ഇപ്പോഴും നടക്കുന്നത്. ഇന്ത്യൻ കാർഷിക മേഖലയെ സഹായിക്കുന്നതിനായി വളങ്ങളുടെ വിതരണം വർധിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണം ചെയ്യുന്ന വളത്തിന്‍റെ അളവ് 7.6 മടങ്ങ് വർദ്ധിപ്പിച്ചു. കാർഷിക വ്യാപാരം ഏകദേശം ഇരട്ടിയായി,” പുടിൻ കൂട്ടിച്ചേർത്തു.