രണ്ടാം ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി; ശ്രദ്ധ വോൾക്കർ മാതൃകയിൽ റൂബികയും

റാഞ്ചി: ശ്രദ്ധ വോൾക്കർ കൊലപാതകത്തിന്‍റെ മാതൃകയിൽ ജാർഖണ്ഡിലും ക്രൂരത. ആദിവാസി സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി കഷണങ്ങളാക്കി വെട്ടിനുറുക്കി. റൂബിക പഹാദനാണ് (22) കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയിൽ നായ്ക്കൾ മനുഷ്യശരീര ഭാഗങ്ങൾ ഭക്ഷിക്കുന്നത് കണ്ട ഗ്രാമീണരാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം 50 ഓളം കഷണങ്ങളാക്കി മുറിച്ച് വീട്ടിലെ ചാക്കിനുള്ളിൽ സൂക്ഷിച്ച് ചില ഭാഗങ്ങൾ സമീപപ്രദേശങ്ങളിൽ ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തി.

ദിൽദാറിന്‍റെ രണ്ടാം ഭാര്യയാണ് റൂബിക. ഇരുവരുടേയും പ്രണയവിവാഹമാണ്. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച ദിർദാറിന്‍റെ അമ്മ റൂബികയെ സഹോദരൻ മൊയ്നുദ്ദീൻ അൻസാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വച്ച് റൂബികയെ കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.