പാരസെറ്റമോൾ ഗുളികകള്‍ ജ്യൂസില്‍ കലക്കി, കോളജില്‍ വെച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം: ഷാരോണ്‍ രാജിനെ മുമ്പ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസില്‍ പാരസെറ്റമോൾ ഗുളികകള്‍ കലക്കി നല്‍കിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയത്. ഇതിനായി പാരസെറ്റമോൾ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതി. ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. തുടര്‍ന്ന് ഗുളിക കലക്കിയ ജ്യൂസ് കുടിക്കാന്‍ നല്‍കി. എന്നാല്‍ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. ഇതോടെയാണ് പദ്ധതി പാളിയതെന്ന് ഗ്രീഷ്മ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗ്രീഷ്മയെ കോളജില്‍ കൊണ്ടുപോയി തെളിവെടുക്കും. കൂടാതെ, താലി കെട്ടിയശേഷം ഗ്രീഷ്മയും ഷാരോണും താമസിച്ച കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലെ ഹോട്ടലിലെത്തിച്ചും തെളിവെടുക്കും.

ഗ്രീഷ്‌മയുടെ വീട്ടിൽ നിന്ന് കഷായം നിർമിച്ച പൊടിയും, കളനാശിനി കലർത്താൻ ഉപയോഗിച്ച പാത്രങ്ങളും, കുപ്പി, മുറിയിലെ തറയിൽ വീണ കളനാശിനി തുടച്ചു കളഞ്ഞ തുണി തുടങ്ങിയവയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഷാരോണിന്റെ മരണ ശേഷം ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതോടെ തെളിവുകൾ മാതാവ് സിന്ധുവും അമ്മാവൻ നിർമൽ കുമാറും ചേർന്നു നശിപ്പിച്ചു എന്നാണ് പൊലീസ് വെളിപ്പെടുത്തൽ.