തന്നിലാണ് സര്‍വാധികാരങ്ങളും എന്ന് കരുതുന്നു; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. ചാന്‍സലര്‍ പദവിയിലിരുന്ന് സംസ്ഥാനത്തെ സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ അധികാരങ്ങളും തന്നിലാണ് എന്ന് കരുതിയാല്‍ അവിടെ ഇരിക്കാമെന്നേയുള്ളൂ. ആരും ഇതൊന്നും അംഗീകരിച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച ജനകീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. തല്‍പര കക്ഷികള്‍ ഉയര്‍ത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ സര്‍ക്കാരിനെയോ നാടിനെയോ തകര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയ കാലത്തിനകം തന്നെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ നേട്ടങ്ങള്‍ ഏറ്റവും അസ്വസ്ഥതപ്പെടുത്തിയത് ആര്‍.എസ്.എസിനേയും സംഘ്പരിവാറിനേയുമാണ്. അവര്‍ ആഗ്രഹിക്കുന്നത് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന യുവാക്കളുള്ള സര്‍വകലാശാലകളും കോളേജുകളും തങ്ങളുടെ വരുതിയിലാക്കണമെന്നാണ്. അതിനായി കരുനീക്കുകയാണ് അവര്‍. ഭരണഘടനാ മൂല്യങ്ങളെ തകിടം മറിക്കുന്ന വര്‍ഗീയ ശക്തികള്‍ രാജ്യത്തെ പല സര്‍വകശാലകളിലും പിടിമുറുക്കുകയാണ്. ഇത് കേരളത്തിലും നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നത്.” മുഖ്യമന്ത്രി പറഞ്ഞു.