കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്തതായി മുസ്ലിയാരുടെ മകൻ അബ്ദുൽ ഹക്കീം അസ്ഹരി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാന്തപുരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രക്തസമ്മർദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരുന്നുകളോട് കൃത്യമായി പ്രതികരിച്ചതായും അടുത്ത ബന്ധുക്കളുമായി സംസാരിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു. 

ചികിത്സയ്ക്കായി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്‍റെ നിരീക്ഷണത്തിലാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഉസ്താദിന്‍റെ ചികിത്സയ്ക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ സന്ദർശനം ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നും ബന്ധപ്പെട്ട വിവരങ്ങൾ മർകസ് ഓഫീസിൽ നിന്ന് അറിയിക്കുമെന്ന് മർകസ് അധികൃതർ അറിയിച്ചു.