മൃഗങ്ങളുമായി ഇടപെടുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷൻ ആരംഭിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിനും, വന്ധ്യംകരണത്തിനുമായി നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെഴകുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നായ്ക്കളെ പിടികൂടി വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയകളും നടത്തുകയാണ്. ഇവരിൽ ചിലർക്ക് നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചത്.

വെറ്ററിനറി ഡോക്ടർമാർ, കന്നുകാലി ഇൻസ്പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവര്‍ എന്നിവർക്ക് വാക്സിൻ നൽകും. മൃഗങ്ങളുമായി ഇടപെഴകുന്ന എല്ലാ ജീവനക്കാരും പേവിഷ ബാധയ്ക്കെതിരെ വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

മുമ്പ് വാക്‌സിന്‍ എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. മുമ്പ് വാക്സിൻ എടുക്കാത്തവർക്ക് മൂന്ന് ഡോസ് വാക്സിൻ നൽകും. ആദ്യ വാക്സിൻ സ്വീകരിച്ച് 7, 21 ദിവസം ഇടവേളകളിലാണ് ഇവർക്ക് ബാക്കി ഡോസ് വാക്സിൻ നൽകുന്നത്. ഇവർ 21 ദിവസത്തിന് ശേഷം മാത്രമേ മൃഗങ്ങളുമായി ഇടപെടാവൂ. ഭാഗികമായി വാക്സിനേഷൻ എടുത്തവരും വാക്സിൻ എടുത്തതിന്‍റെ രേഖകൾ ഇല്ലാത്തവരും മൂന്ന് ഡോസ് വാക്സിൻ എടുക്കണം.