സര്‍ക്കാര്‍ ആറു വയസ്സുകാരന്റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരിനിന്നതിന്‍റെ പേരിൽ ആറുവയസുകാരനെ മർദ്ദിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നടപടി അങ്ങേയറ്റം അപലപനീയമാണ്. കുട്ടിക്കും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ വനിതാ ശിശുവികസന വകുപ്പ് നൽകുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“രാജസ്ഥാൻ സ്വദേശിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആവശ്യമായ ചികിത്സ ഉറപ്പാക്കും. സി.സി.ടി.വി ദൃശ്യങ്ങളിൽ, കുഞ്ഞിനെ ചവിട്ടിയതെന്തിനാണെന്ന് പോലും മനസ്സിലാകാത്തതിനാൽ ഞെട്ടി നിൽക്കുന്നതായി കാണാം. ഉപജീവനമാർഗം തേടിയാണ് കുടുംബം എത്തിയത്. സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും വീണാ ജോർജ് കുറിച്ചു.

അതേസമയം, കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.