ശിക്ഷാവിധി കേട്ട് പ്രതി കോടതിയിൽ നിന്ന് ഇറങ്ങി ഓടി

കോട്ടയം: ബൈക്ക് തടഞ്ഞുനിർത്തി വ്യാപാരിയെ മർദ്ദിച്ച കേസിൽ കോടതി വിധി കേട്ടതും കോടതിയിൽ നിന്നിറങ്ങിയോടി പ്രതി. ചാത്തൻതറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് ഓടിയത്. അയാളെ ഇതുവരെ പിടികൂടിയിട്ടില്ല.

തിങ്കളാഴ്ച ഉച്ചയോടെ കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം. ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രതികരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മുക്കുട്ടുതറ സ്വദേശിയായ വ്യാപാരിയെ പ്രതി മർദ്ദിച്ചത്. 2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നാല് വർഷമായി തുടരുന്ന കേസിൽ തിങ്കളാഴ്ചയാണ് വിധി പ്രസ്താവിച്ചത്. ജാമ്യത്തിലിറങ്ങിയ മൂന്ന് പ്രതികളും വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. പ്രതികൾക്ക് കോടതി ആറ് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ഒളിവിൽ പോയ പ്രതിക്കായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എരുമേലി പൊലീസും തെരച്ചിൽ നടത്തുന്നുണ്ട്.