ഒമാനിൽ കനത്ത മഴക്ക് സാധ്യത

മസ്കത്ത്: ബുധനാഴ്ച വരെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കാറ്റിനും ഇടിമിന്നലിനും ഒപ്പം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിലെ കനത്ത മഴയും ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ ഭാഗമാണ്. അല്‍ ഹജര്‍ പര്‍വതനിരകൾ, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മിന്നലോടുകൂടിയ മഴ പേയ്തേക്കും. പൊടിപടലങ്ങളും ഉയരാം.

അറബിക്കടലിൽ നിന്ന് വരുന്ന ന്യൂനമർദം കാരണം തെക്കൻ ശർഖിയ, മസ്കറ്റ്, വടക്കൻ ശർഖിയ, അൽ വുസ്ത എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിലേക്ക് മഴമേഘങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. ആലിപ്പഴ വർഷവും ഉണ്ടാകും. വാദികൾ നിറഞ്ഞുകവിയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 40-80 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ വേഗത. പൊടിക്കാറ്റ് ഉയരാൻ സാധ്യതയുള്ളതിനാൽ കാഴ്ചയെ ബാധിച്ചേക്കാം. കടൽ പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലിന്‍റെ തീരത്ത് തിരമാലകൾ മറ്റ് ഭാഗങ്ങളിൽ നാല് മീറ്റർ വരെയും മറ്റ് ഭാഗങ്ങളിൽ രണ്ട് മീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ ശനിയാഴ്ചയും മഴ പെയ്തു.