മണിപ്പൂര്‍ കനത്ത മഴയും മണ്ണിടിച്ചിലും; 13 മരണം

മണിപ്പൂര്‍: കനത്ത മഴയിലും മണ്ണിടിച്ചിലിലും മണിപ്പൂരിൽ മരിച്ചവരുടെ എണ്ണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും സ്ഥിതിഗതികൾ വിലയിരുത്തി. ഇതുവരെ 19 പേരെ രക്ഷപ്പെടുത്തി ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കനത്ത മഴ വകവയ്ക്കാതെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും സംസാരിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളെ കൂടി തുപുലിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു. ബുധനാഴ്ച അർധരാത്രി മുതൽ എൻഡിആർഎഫിൻറെ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിത് ഷായ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ട്വീറ്റ് ചെയ്തു. ദുരന്ത സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.