സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരുകയാണ്. കാര്‍മേഘം കാണാൻ തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ കാണുന്നില്ല എന്നതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇടിമിന്നലിൻറെ ലക്ഷണങ്ങളുണ്ടെങ്കിൽ ജനലുകളും വാതിലുകളും അടയ്ക്കണം. തുറസ്സായ സ്ഥലത്ത് നിൽ ക്കുന്നത് ഒഴിവാക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലും ഉയർന്ന സ്ഥലങ്ങളിലും മരക്കൊമ്പുകളിലും ഇരിക്കുന്നത് അപകടകരമാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ വാഹനത്തിനുള്ളിൽ തന്നെ കഴിയണം. സൈക്കിളുകൾ, ബൈക്കുകൾ, ട്രാക്ടറുകൾ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കാരണവശാലും മീൻ പിടിക്കാനും കുളിക്കാനും വെള്ളത്തിൽ ഇറങ്ങരുത്.